അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വലിയ ശ്രദ്ധ നേടാനാകാതെ ‘നോട്ട’. അസം ഒഴികെ മറ്റൊരിടത്തും നോട്ട വോട്ടുകൾ ഒരു % കടന്നിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അസമിൽ 1.29 % വോട്ടർമാരാണ് നോട്ട ബട്ടൺ അമർത്തിയത്. പശ്ചിമ ബംഗാളിൽ 0.81 ശതമാനവും, പുതുച്ചേരിയിൽ 0.73 ശതമാനവുമാണ് നോട്ടയ്ക്ക് ലഭിച്ച വോട്ടുകൾ. കേരളത്തിൽ 0.58 ശതമാനവും തമിഴ്‌നാട്ടിൽ 0.41 ശതമാനവും വോട്ടർമാർ മാത്രമാണ് തങ്ങൾക്കിഷ്ടപ്പെട്ട സ്ഥാനാർത്ഥികളില്ലെന്ന് പ്രഖ്യാപിക്കാൻ ഈ ഓപ്ഷൻ തെരഞ്ഞെടുത്തത്.
സ്ഥാനാർത്ഥികളിലാരെയും വോട്ടുചെയ്യാൻ താല്പര്യമില്ലാത്ത വോട്ടർമാർക്ക് തങ്ങളുടെ വിയോജിപ്പ് ജനാധിപത്യപരമായി രേഖപ്പെടുത്താൻ നൽകിയ സൗകര്യമാണ് നോട്ട. 2013‑ലെ സുപ്രീം കോടതി ഉത്തരവിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടിങ് മെഷീനുകളിൽ നോട്ട ബട്ടൺ ഉൾപ്പെടുത്തിയത്. 2014‑ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് ഇത് ആദ്യമായി ഉപയോഗിച്ചത്. തുടക്കത്തിൽ വോട്ടർമാർക്കിടയിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും, കാലക്രമേണ നോട്ട വോട്ടുകളിൽ കുറവുണ്ടായതായാണ് കണക്കുകൾ കാണിക്കുന്നത്. 2014‑ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 1.08 ശതമാനമായിരുന്ന നോട്ട വോട്ടുകൾ, 2024‑ൽ എത്തിയപ്പോൾ 0.99 ശതമാനമായി കുറഞ്ഞിരുന്നു.
മുൻപ് സ്ഥാനാർത്ഥികളെ ഇഷ്ടപ്പെടാത്ത വോട്ടർമാർക്ക് ‘ഫോം 49‑ഓ’ പൂരിപ്പിച്ചു നൽകണമായിരുന്നു. എന്നാൽ ഇത് വോട്ടറുടെ രഹസ്യതയെ ബാധിക്കുന്നതായി കണ്ടതിനെത്തുടർന്നാണ് നോട്ട സംവിധാനം കൊണ്ടുവന്നത്. എന്നാൽ, ഭൂരിപക്ഷം വോട്ടർമാർ നോട്ട തെരഞ്ഞെടുത്താലും ആ തെരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും നടത്തണമെന്ന ആവശ്യം സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment