അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 126 ഡോളർ വരെ ഉയർന്നു. 2022‑ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ പൂർണ്ണമായും പരാജയപ്പെട്ടു. ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം മാസങ്ങളോളം തുടരുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പാണ് വിപണിയെ കൂടുതൽ ഭീതിയിലാഴ്ത്തിയത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതം ഏതാണ്ട് പൂർണ്ണമായും തടസ്സപ്പെട്ടത് മധ്യേഷ്യൻ രാജ്യങ്ങളിലെ ഭക്ഷ്യ വിതരണത്തെയും ബാധിച്ചിട്ടുണ്ട്.
ഫെബ്രുവരി അവസാനത്തിൽ യുദ്ധം ആരംഭിക്കുന്നതിന് മുൻപ് 70 ഡോളർ ആയിരുന്ന എണ്ണവിലയാണ് ഇപ്പോൾ 126 ഡോളർ വരെ എത്തിയിരിക്കുന്നത്. ബ്രെന്റ് ക്രൂഡ് വില ഒറ്റയടിക്ക് 12 ശതമാനത്തിലധികം വർധിച്ചപ്പോൾ അമേരിക്കൻ എണ്ണ വിപണിയായ ഡബ്ല്യുടിഐ ബാരലിന് 110 ഡോളറിന് മുകളിലെത്തി. ഡബ്ല്യുടിഐ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണിപ്പോള്‍. എണ്ണവിലയിലെ ഈ കുതിച്ചുചാട്ടം ഇന്ത്യയുൾപ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങളിൽ വൻ വിലക്കയറ്റത്തിന് കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment