ആവേശകരമായ യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ആദ്യ പാദത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡും ആഴ്സണലും സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടിയതോടെ ഈ മാസം അഞ്ചിന് ലണ്ടനിൽ നടക്കാനിരിക്കുന്ന രണ്ടാം പാദ മത്സരം നിർണായകമായി. ആദ്യ പകുതിയിൽ വിക്ടർ ഗ്യോകെറസിലൂടെ ആഴ്സണൽ മുന്നിലെത്തിയപ്പോൾ, രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെ ജൂലിയൻ അൽവാരസ് അത്‌ലറ്റിക്കോയെ ഒപ്പമെത്തിച്ചു. മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കത്തിൽ അത്‌ലറ്റിക്കോ ആണ് ആധിപത്യം പുലർത്തിയത്. എന്നാൽ 44-ാം മിനിറ്റിൽ കളി മാറിമറിഞ്ഞു. ബോക്സിനുള്ളിൽ വിക്ടർ ഗ്യോകെറസിനെ ഡേവിഡ് ഹാങ്കോ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗ്യോകെറസ് തന്നെ വലയിലെത്തിച്ചു.
രണ്ടാം പകുതിയിൽ 56-ാം മിനിറ്റിൽ അത്‌ലറ്റിക്കോ തിരിച്ചടിച്ചു. മാർക്കോസ് ലോറെന്റെയുടെ ഷോട്ട് ആഴ്സണൽ ഡിഫൻഡർ ബെൻ വൈറ്റിന്റെ കൈയ്യിൽ തട്ടിയതിനെ തുടർന്ന് വാർ പരിശോധനയിലൂടെ പെനാൽറ്റി അനുവദിച്ചു. അൽവാരസിന്റെ കിക്ക് ആഴ്സണൽ ഗോൾകീപ്പറെ കീഴടക്കി വലയിൽ കയറി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ എബെറെച്ചി എസെയെ ബോക്സിൽ വീഴ്ത്തിയതിന് റഫറി ആഴ്സണലിന് അനുകൂലമായി പെനാൽറ്റി വിധിച്ചെങ്കിലും വാർ പരിശോധനയിൽ അത് റദ്ദാക്കി. പ്രീമിയർ ലീഗ് കിരീട1പ്പോരാട്ടം മുന്നിൽ കണ്ട് ബുക്കായോ സാക്കയെയും എസെയെയും പകരക്കാരുടെ ബെഞ്ചിലിരുത്തിയാണ് ആഴ്സണൽ ഇറങ്ങിയത്. കായ് ഹാവർട്സ് ടീമിനൊപ്പം ഉണ്ടായിരുന്നില്ല. അത്‌ലറ്റിക്കോ താരം ഗ്രീസ്മാന്റെ ഉജ്വലമായ ഒരു ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചത് മാഡ്രിഡിന് തിരിച്ചടിയായി. അഞ്ചിന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം പാദത്തിലെ വിജയികൾ 30ന് ബുഡാപെസ്റ്റിൽ നടക്കുന്ന ഫൈനലിന് യോഗ്യത നേടും. നിലവിൽ മറ്റൊരു സെമിയിൽ പിഎസ്ജി ബയേണിനെതിരെ (5–4) മുന്നിലാണ്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment