പശ്ചിമേഷ്യന്‍ യുദ്ധസമ്മര്‍ദം ഇന്ത്യന്‍ ഓഹരി വിപണിയെ പിടിച്ചുലയ്ക്കുന്നു. ഇന്നലെയും ഓഹരി വിപണി രണ്ട് ശതമാനം ഇടിവ് രേഖപ്പെടുത്തി. രാവിലെ 10.10 ആയപ്പോഴേക്കും സെൻസെക്സ് സൂചിക 1,500 പോയിന്റിലധികം (2.1%) ഇടിഞ്ഞു. നിഫ്റ്റി ഏകദേശം 500 പോയിന്റും (2.1%) ഇടിവ് രേഖപ്പെടുത്തി. രാവിലെ വ്യാപാരം ആരംഭിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ നിക്ഷേപകര്‍ക്ക് ഒമ്പത് ലക്ഷം കോടിയിലധികം രൂപയുടെ നഷ്ടമാണുണ്ടായത്. ഇന്ധന വില ക്രമാതീതമായി കുതിച്ചുയരുന്നതിനിടയിലാണ് ഓഹരി വിപണിയും കനത്ത തകര്‍ച്ച അഭിമുഖികരിക്കുന്നത്. യുദ്ധം ആരംഭിച്ചശേഷം മാര്‍ച്ച് രണ്ട് മുതല്‍ ഓഹരി വിപണി 10% ആണ് ഇടിഞ്ഞത്.
പ്രധാന ഏഷ്യന്‍ ഓഹരി വിപണിയിലും തകര്‍ച്ച ദൃശ്യമായി. ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക 1.1%, ദക്ഷിണ കൊറിയയുടെ കോസ്‌പി 3.9%, ജപ്പാന്റെ നിക്കി 2.2%, ചൈനയുടെ ഷാങ്ഹായ് കോമ്പോസിറ്റ് 0.5% വീതം ഇടിവ് നേരിട്ടു. ഊഹക്കച്ചവട പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റിസര്‍വ് നടപടി ശക്തമാക്കിയതോടെ ഇന്നലെ ഇന്ത്യന്‍ രൂപയുടെ മൂല്യം നേരിയ തോതില്‍ മെച്ചപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിദേശ ഫണ്ടുകളുടെ തുടർച്ചയായ ഒഴുക്കും ഓഹരി വിലയിടിവും കാരണം ഇന്നലെ രാവിലെ രൂപ അമേരിക്കൻ ഡോളറിനെതിരെ 93.2 എന്ന നിലയിലായിരുന്നു വ്യാപാരം നടന്നത്. തിങ്കളാഴ്ച ഇത് റെക്കോഡ് താഴ്ന്ന നിരക്കായ 95ന് താഴെയെത്തിയിരുന്നു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment