അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന ‘എംവി ഹോണ്ടിയസ്’ എന്ന വിനോദസഞ്ചാര കപ്പലിലെ രണ്ട് പേർക്ക് കൂടി ഹന്റാവൈറസ് ബാധ സ്ഥിരീകരിച്ചു. മുൻപ് വെെറസ് ബാധയെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചിരുന്നു. അർജന്റീനയിൽ നിന്ന് യാത്ര തിരിച്ച കപ്പലിൽ 23 രാജ്യങ്ങളിൽ നിന്നുള്ള 149 യാത്രക്കാരുണ്ട്. കപ്പൽ ഇപ്പോൾ കേപ് വെർഡെ തീരത്ത് നങ്കൂരമിട്ടിരിക്കുകയാണെങ്കിലും സുരക്ഷാ കാരണങ്ങളാൽ യാത്രക്കാരെ കരയിറങ്ങാൻ പ്രാദേശിക അധികൃതർ അനുവദിച്ചിട്ടില്ല. രണ്ട് ജീവനക്കാരെയും മരിച്ച ജർമ്മൻ പൗരന്റെ അടുത്ത ബന്ധുവിനെയും വിദഗ്ദ്ധ ചികിത്സയ്ക്കായി നെതർലാൻഡ്‌സിലേക്ക് എയർലിഫ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്.
എലികളിൽ നിന്നാണ് സാധാരണയായി ഈ വൈറസ് പടരുന്നതെങ്കിലും കപ്പലിൽ എലികളില്ലെന്നാണ് യാത്രക്കാർ പറയുന്നത്. കപ്പൽ യാത്രയ്ക്കിടെ സന്ദർശിച്ച ദ്വീപുകളിൽ നിന്നാകാം വൈറസ് ബാധിച്ചതെന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രാഥമിക നിഗമനം. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഇത് പടരുന്നത് അപൂർവ്വമാണെങ്കിലും ഒരേ ക്യാബിനിൽ കഴിയുന്നവർക്കിടയിൽ പടരാനുള്ള സാധ്യത അധികൃതർ തള്ളിക്കളയുന്നില്ല. കപ്പലിനെ സ്പെയിനിലെ കാനറി ഐലൻഡിലേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ച് ലോകാരോഗ്യ സംഘടനയും സ്പാനിഷ് അധികൃതരും ചർച്ച നടത്തുന്നുണ്ട്. അവിടെ വെച്ച് എല്ലാ യാത്രക്കാരെയും വിശദമായ മെഡിക്കൽ സ്ക്രീനിംഗിന് വിധേയരാക്കും. നിലവിൽ കപ്പലിൽ ഐസൊലേഷൻ നടപടികൾ തുടരുകയാണ്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment