രാജ്യത്തെ റോഡപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിനുമായി പുതിയ ഗതാഗത നിർദ്ദേശങ്ങളുമായി റോയൽ ഒമാൻ പൊലീസ്. മോട്ടോർ സൈക്കിൾ, സൈക്കിൾ യാത്രക്കാർ റോഡിലെ വേഗപരിധി കൃത്യമായി പാലിക്കണമെന്നും നിയമലംഘകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പൊലീസ് പ്രസ്താവനയിലൂടെ അറിയിച്ചു.
നിശ്ചയിച്ചിട്ടുള്ള വേഗപരിധി മറികടക്കാൻ പാടില്ല. ട്രാഫിക് സിഗ്നലുകളും റോഡ് ചിഹ്നങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർക്ക് ഡ്രൈവർമാർ മുൻഗണന നൽകണം. പ്രത്യേകിച്ച് അവർക്കായി നിശ്ചയിച്ചിട്ടുള്ള സീബ്ര ക്രോസിങ്ങുകളിൽ വേഗത കുറയ്ക്കുകയും സുരക്ഷിതമായി കടന്നുപോകാൻ അനുവദിക്കുകയും വേണം. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചു. ഡ്രൈവിംഗിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഒഴിവാക്കണമെന്ന് പൊലീസ് നിർദ്ദേശിക്കുന്നു.
സൈക്കിൾ യാത്രക്കാർ തങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് എപ്പോഴും ബോധവാന്മാരായിരിക്കണം. ഹെൽമെറ്റ്, റിഫ്ലക്റ്റീവ് ജാക്കറ്റുകൾ എന്നിവ ധരിക്കുന്നത് സുരക്ഷ വർദ്ധിപ്പിക്കാൻ സഹായിക്കും. പൊതുനിരത്തുകളിൽ പൂർണ്ണമായ ജാഗ്രതയോടെ മാത്രമേ വാഹനം ഓടിക്കാവൂ എന്ന് ഓർമ്മിപ്പിച്ച പൊലീസ്, നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ പിഴയും മറ്റ് നിയമനടപടികളും സ്വീകരിക്കുമെന്നും വ്യക്തമാക്കി. സ്വന്തം സുരക്ഷയും മറ്റ് യാത്രക്കാരുടെ സുരക്ഷയും മുൻനിർത്തി ട്രാഫിക് നിയമങ്ങൾ പാലിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment