തോമസ് കപ്പ് ബാഡ്‌മിന്റൺ ടൂർണമെന്റില്‍ ബാഡ്മിന്റൺ ടൂർണമെന്റിൽ ചൈനയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പ്രതീക്ഷകൾ കാത്ത് യുവതാരം ആയുഷ് ഷെട്ടി. ചൈനയുടെ ലോക 15-ാം നമ്പർ താരം വെങ് ഹോങ് യാങ്ങിനെ അട്ടിമറിച്ചാണ് ആയുഷ് ഇന്ത്യയുടെ ആദ്യ വിജയം കുറിച്ചത്. ഇതോടെ ചൈനയുടെ ലീഡ് 2–1 ആയി കുറഞ്ഞു.
70 മിനിറ്റ് നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ആയുഷ് വിജയം കൈപ്പിടിയിലൊതുക്കിയത്. സ്കോർ: 17–21, 21–13, 21–15. ആദ്യ സെറ്റ് നഷ്ടപ്പെട്ടെങ്കിലും പതറാതെ കളിച്ച ആയുഷ് അടുത്ത രണ്ട് സെറ്റുകളിലും ചൈനീസ് താരത്തെ നിലംപരിശാക്കി. ഈ സീസണിലെ ഇന്ത്യയുടെ ഏറ്റവും മികച്ച വ്യക്തിഗത വിജയങ്ങളിൽ ഒന്നാണിത്. ഇതിനോടകം തന്നെ ക്വാർട്ടർ ഫൈനലിൽ പ്രവേശനം ഉറപ്പാക്കിയ ഇന്ത്യക്ക് ഗ്രൂപ്പ് ഘട്ടത്തിൽ ചൈനയെ പരാജയപ്പെടുത്താനായത് വലിയ ആത്മവിശ്വാസം നൽകും.
അതേസമയം ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തില്‍ ചൈനയ്ക്കെതിരെ നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടതോടെ ഇന്ത്യ 0–2ന് പിന്നിലായിരുന്നു. സിംഗിൾസിലും ഡബിൾസിലും ആവേശകരമായ പോരാട്ടം കാഴ്ചവച്ചെങ്കിലും വിജയം കൈപ്പിടിയിലൊതുക്കാൻ ഇന്ത്യൻ താരങ്ങൾക്ക് സാധിച്ചില്ല.
ആദ്യ സിംഗിൾസിൽ ഇന്ത്യയുടെ കരുത്തായ ലക്ഷ്യ സെൻ ചൈനയുടെ ലി ഷി ഫെങ്ങിനോട് പരാജയപ്പെട്ടു. കഴിഞ്ഞ മാസം ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ ലി ഷി ഫെങ്ങിനെ കീഴടക്കിയ ആത്മവിശ്വാസത്തിലിറങ്ങിയ ലക്ഷ്യക്ക് ഇത്തവണ ആ പ്രകടനം ആവർത്തിക്കാനായില്ല. സ്കോർ: 19–21, 21–8, 12–21. രണ്ടാം ഗെയിമിൽ ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും നിർണായകമായ മൂന്നാം ഗെയിമിൽ വരുത്തിയ പിഴവുകൾ ലക്ഷ്യക്ക് തിരിച്ചടിയായി.
രണ്ടാം മത്സരത്തിൽ നടന്ന ഡബിൾസ് പോരാട്ടത്തില്‍ ലോക നാലാം നമ്പർ ജോഡികളായ സാത്വിക് സായ്‌രാജ് റാങ്കിറെഡ്ഡി — ചിരാഗ് ഷെട്ടി സഖ്യം പാരിസ് ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാക്കളായ ലിയാങ് വെയ് കെങ് — വാങ് ചാങ് സഖ്യത്തോടാണ് പരാജയപ്പെട്ടത്. സ്കോർ: 13–21, 21–13, 24–26. അഞ്ച് മാച്ച് പോയിന്റുകൾ അതിജീവിച്ച് ഇന്ത്യ വീരോചിതമായി പൊരുതിയെങ്കിലും അവസാന നിമിഷം വിജയം ചൈനയുടെ പക്ഷത്താവുകയായിരുന്നു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment