മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിൽ ഭക്ഷണത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് യുവാവ് ഭാര്യയെ തല്ലിക്കൊന്നു. 25 വയസ്സുകാരിയായ റീമാബായ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ജഗ്ദീഷ് ദബാറിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം വിവരം പുറത്തറിയിക്കാതെ രണ്ട് ദിവസം ഇയാൾ മൃതദേഹത്തോടൊപ്പം കഴിഞ്ഞു.
സംഭവദിവസം ഭക്ഷണത്തെച്ചൊല്ലി ദമ്പതികൾക്കിടയിൽ രൂക്ഷമായ വാഗ്വാദം നടന്നിരുന്നു. പ്രകോപിതനായ ജഗ്ദീഷ് മരത്തടി ഉപയോഗിച്ച് റീമയെ തലങ്ങും വിലങ്ങും മർദ്ദിക്കുകയായിരുന്നു. തലയ്ക്കേറ്റ മാരകമായ പരിക്കിനെത്തുടർന്ന് അമിത രക്തസ്രാവമുണ്ടായ റീമ സംഭവസ്ഥലത്തുതന്നെ മരിച്ചു. കൊലപാതകം നടക്കുമ്പോഴും പിന്നീട് രണ്ട് ദിവസവും ഇവരുടെ മൂന്നും നാലും വയസ്സുള്ള കുട്ടികളും വീട്ടിലുണ്ടായിരുന്നു.
രണ്ട് ദിവസം കഴിഞ്ഞിട്ടും റീമയെ പുറത്തുകാണാത്തതിനെത്തുടർന്ന് ജഗ്ദീഷിന്റെ പിതാവ് അന്വേഷിച്ചെത്തിയപ്പോഴാണ് ക്രൂരകൃത്യം പുറംലോകമറിയുന്നത്. ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ജഗ്ദീഷിന്റെ രണ്ടാം ഭാര്യയായിരുന്നു റീമ. ഇയാൾ നേരത്തെ ആദ്യ ഭാര്യയെയും നാല് മക്കളെയും ഉപേക്ഷിച്ച ശേഷമാണ് സ്വന്തം സഹോദരന്റെ ഭാര്യയായിരുന്ന റീമയെ വിവാഹം കഴിച്ചത്. പ്രതിക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്ത് ഖാർഗോൺ പൊലീസ് അന്വേഷണം ആരംഭിച്ചു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment