ബിഹാർ തലസ്ഥാനമായ പട്‌നയിൽ മൂന്ന് വയസ്സുകാരിയെ സ്വന്തം അമ്മാവനും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കേസിലെ പ്രധാന പ്രതിയായ 22‑കാരനായ അമ്മാവനെയും ഒരു സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള മൂന്നാമത്തെ പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുന്നതായി പൊലീസ് അറിയിച്ചു.
വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ മയക്കുമരുന്നിന് അടിമയായ അമ്മാവൻ എടുത്തു കൊണ്ടുപോവുകയായിരുന്നു. വീടിന് 500 മീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പാടത്ത് എത്തിച്ചാണ് പ്രതികൾ മൂന്ന് വയസ്സുകാരിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. കുട്ടിയുടെ ദയനീയമായ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതികൾ കുഞ്ഞിനെ അവിടെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
രക്തം വാർന്ന നിലയിൽ പാടത്ത് കണ്ടെത്തിയ കുഞ്ഞിനെ നാട്ടുകാർ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു. സംഭവസ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി നിർണ്ണായക തെളിവുകൾ ശേഖരിച്ചു. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നും കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്നും പൊലീസ് വ്യക്തമാക്കി.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment