ഹോർമുസ് കടലിടുക്കിൽ അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (അഡ്നോക്) ടാങ്കറിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് വിവരം പുറത്തുവിട്ടത്. ‘എംവി ബറക്ക’ എന്ന എണ്ണക്കപ്പലിന് നേരെ രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടന്നത്. കപ്പലിലെ ജീവനക്കാർക്ക് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണ സമയത്ത് കപ്പലിൽ ക്രൂഡ് ഓയിൽ ഉണ്ടായിരുന്നില്ല.
വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നതും ഹോർമുസ് കടലിടുക്കിനെ സമ്മർദ തന്ത്രമായി ഉപയോഗിക്കുന്നതും ഇറാന്‍ റെവല്യൂഷണറി ഗാർഡ് നടത്തുന്ന കടൽക്കൊള്ളയ്ക്ക് തുല്യമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇറാന്റെ നടപടി പ്രാദേശിക സ്ഥിരതയ്ക്കും ആഗോള ഊർജ സുരക്ഷയ്ക്കും അന്താരാഷ്ട്ര വ്യാപാരത്തിനും നേരിട്ടുള്ള ഭീഷണിയാണെന്നും യുഎഇ വ്യക്തമാക്കി. പ്രകോപനമില്ലാതെയുള്ള ആക്രമണങ്ങള്‍ ഇറാന്‍ അവസാനിപ്പിക്കണം. ആഗോള സമ്പദ്‌വ്യവസ്ഥയുടെയും വ്യാപാരത്തിന്റെയും സ്ഥിരത നിലനിർത്തുന്നതിനായി ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി തുറന്നുനല്‍കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment