ക്യൂബയ്‌ക്കെതിരായ യുഎസ് നീക്കങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്നു. ക്യൂബയുടെ പ്രധാന വരുമാന സ്രോതസ്സുകളെ ലക്ഷ്യമിട്ട് അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയതിനെതിരെ വിവിധ രാജ്യങ്ങളഅ രംഗത്തെത്തി. ഊർജം, പ്രതിരോധം, ഖനനം, സാമ്പത്തിക സേവനങ്ങൾ തുടങ്ങിയ ക്യൂബയുടെ നിർണ്ണായക മേഖലകളെ ലക്ഷ്യം വച്ചാണ് അമേരിക്കയുടെ പുതിയ നടപടികൾ. ഉപരോധം ലംഘിക്കുന്ന വിദേശ ബാങ്കുകൾക്കും സ്ഥാപനങ്ങൾക്കും എതിരെ നടപടിയുണ്ടാകുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
36 രാജ്യങ്ങളിൽ നിന്നായി 766 പ്രതിനിധികളാണ് ഹവാനയിൽ നടന്ന ഈ അന്താരാഷ്ട്ര ഐക്യദാർഢ്യ കൂട്ടായ്മയില്‍ പങ്കെടുത്തത്. തൊഴിലാളി യൂണിയനുകൾ, വിവിധ സാമൂഹിക സംഘടനകൾ, ഇടതുപക്ഷ പ്രസ്ഥാനങ്ങൾ എന്നിവയുടെ പ്രതിനിധികൾ ഇതിൽ ഉൾപ്പെടുന്നു. ക്യൂബയെ ‘ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ’ പട്ടികയിൽ ഉൾപ്പെടുത്തിയ അമേരിക്കൻ നടപടിയെ പ്രതിനിധികൾ ഐകകണ്ഠേന എതിർത്തു. ആറ് പതിറ്റാണ്ടിലേറെയായി തുടരുന്ന സാമ്പത്തിക ഉപരോധം ഉടൻ അവസാനിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കേവലം രാഷ്ട്രീയമായ ഒന്നല്ല, മറിച്ച് ക്യൂബൻ ജനതയുടെ മനുഷ്യാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് പ്രതിനിധികൾ പ്രഖ്യാപിച്ചു.
2026 ജനുവരി മൂന്നിന് അമേരിക്കൻ സൈന്യം ബലപ്രയോഗത്തിലൂടെ തട്ടിക്കൊണ്ടുപോയ വെനസ്വലേന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും ഉടൻ മോചിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഫലസ്തീനിലെ സയണിസ്റ്റ് അധിനിവേശത്തെയും വംശഹത്യയെയും സമ്മേളനം ശക്തമായി അപലപിച്ചു. ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment