രാജ്യത്തെ വിദേശ നിക്ഷേപകര്‍ ഓഹരി വിറ്റഴിക്കുന്നത് തുടരുന്നു. ഏപ്രിലില്‍ മാത്രം 60,847 കോടി രൂപ പിൻവലിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധന എണ്ണ ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന ഇന്ത്യയെ പ്രതികൂലമായി ബാധിച്ചതിനാലാണ് വിദേശ നിക്ഷേപകരുടെ ഓഹരി വില്പന. ഈക്കൊല്ലം ഇതുവരെ ഇന്ത്യൻ ഓഹരികളിൽ ഏകദേശം 1.92 ലക്ഷം കോടി പിന്‍വലിച്ചുവെന്ന് നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡിന്റെ ഡാറ്റ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷത്തെ 1.66 ലക്ഷം കോടിയുടെ വിറ്റഴിക്കലിനെ ഇത് മറികടന്നു. ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതിന് പിന്നാലെ, മാർച്ചിൽ നിക്ഷേപകർ 1.17 ലക്ഷം കോടിയുടെ റെക്കോഡ് ഓഹരികൾ വിറ്റഴിച്ചു. ഇത് രൂപയുടെ മേൽ സമ്മർദം ചെലുത്തി. മാർച്ചിൽ ആർബിഐയുടെ നിയന്ത്രണ നടപടികളിലൂടെ അല്പം ഉയർന്നെങ്കിലും, ഏപ്രിൽ 30ന് ഡോളറിനെതിരെ 95.33 എന്ന താഴ്ന്ന നിലയിലെത്തി. എണ്ണവില വർധനവും ആഗോള മാക്രോ ഇക്കണോമിക് പ്രതിസന്ധികളും വിലയിടിവിന് കാരണമായി.
2026ൽ ഇതുവരെയുള്ള ഓഹരി വിറ്റഴിക്കല്‍ സാമ്പത്തിക ഓഹരികളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. 79,981 കോടിയുടെ വിറ്റഴിക്കലുകളാണ് നടന്നത്. 21,980 കോടിയുടെ ടെക്നോളജി ഓഹരികളും വിറ്റഴിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആഭ്യന്തര സ്ഥാപനങ്ങള്‍ ഓഹരികള്‍ വാങ്ങുന്നത് വിപണികളെ സ്ഥിരതയുള്ളതാക്കാൻ സഹായിച്ചു. മാർച്ചിൽ 15.4 ദശലക്ഷം ഡോളറിന്റെ (1.46 ലക്ഷം കോടി രൂപ) ആഭ്യന്തര വാങ്ങലുകള്‍ നടന്നു. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിമാസ വിദേശ വിറ്റഴിക്കലായ 12.7 ദശലക്ഷം ഡോളറിനെ (1.2 ലക്ഷം കോടി രൂപ) ഇത് മറികടന്നു. രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്തുന്നതിനുള്ള ആർബിഐയുടെ വിപണി ഇടപെടലുകൾ മാർച്ചിൽ ഡോളറിന്റെ മൂല്യം കുറയുമെന്ന് പ്രതീക്ഷിച്ച് നടത്തുന്ന വ്യാപാരം (ഡോളര്‍ ഷോർട്ട് ഫോർവേഡ് പൊസിഷന്‍) 34% ഉയർന്ന് 104.16 ദശലക്ഷം ഡോളറിലെത്തി. ആദ്യമായാണ് ഈ കണക്ക് 100 ദശലക്ഷം ഡോളറിന്റെ പരിധി മറികടന്നതെന്ന് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment