ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനോടേറ്റ പരാജയത്തിന് പിന്നാലെ ചെന്നൈ സൂപ്പർ കിങ്സിന് മറ്റൊരു കനത്ത തിരിച്ചടി കൂടി. മുൻ നായകൻ എം എസ് ധോണിയുടെ പരിക്ക് ഭേദമാകാൻ സമയമെടുക്കുമെന്ന് മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് സ്ഥിരീകരിച്ചു. ഞായറാഴ്ച ചെപ്പോക്കിൽ നടന്ന മത്സരത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് ഫ്ലെമിങ് ഇക്കാര്യം വ്യക്തമാക്കിയത്. വാം-അപ്പ് മത്സരത്തിനിടെ ധോണിയുടെ കാലിലെ മസിൽ പേശിക്കുണ്ടായ പരിക്ക് വഷളായതാണ് തിരിച്ചടിയായത്. ‘ധോണിക്ക് കളത്തിലേക്ക് മടങ്ങിവരാൻ വലിയ താല്പര്യമുണ്ട്. എന്നാൽ മസിൽ പേശികളിലെ പരിക്ക് അല്പം സങ്കീർണമാണ്.
പരിശീലനത്തിനിടെ പരിക്ക് വീണ്ടും കഠിനമായതായാണ് വിവരം. ഫിസിയോയുടെ മേൽനോട്ടത്തിൽ അദ്ദേഹം പരീശീലനം തുടരുന്നുണ്ടെങ്കിലും, പൂർണ ആരോഗ്യവാനാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ടീമിലേക്ക് മടങ്ങിയെത്തു’ ഫ്ലെമിങ് പറഞ്ഞു. ഗുജറാത്ത് ടൈറ്റൻസിനോട് എട്ട് വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെട്ടത്. സിഎസ്‌കെ നായകൻ റുതുരാജ് ഗെയ്‌ക്‌വാദ് 60 പന്തിൽ 74 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുത്തു. മൂന്ന് വിക്കറ്റുകൾ വീഴ്ത്തി സിഎസ്‌കെ ബാറ്റിങ് നിരയെ തകർത്ത കാഗിസോ റബാഡയാണ് പ്ലെയർ ഓഫ് ദി മാച്ച്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment