ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആർസിബി — ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിനിടെ സുരക്ഷാ സംവിധാനങ്ങളിൽ അട്ടിമറി നടത്തിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സബ് കോൺട്രാക്ട് സ്ഥാപനമായ ഐവിഎസ് ഡിജിറ്റൽ സൊല്യൂഷൻസിലെ ജീവനക്കാരായ മഞ്ജുനാഥ് (37), അബ്ദുൾ കലാം (19) എന്നിവരാണ് പ്രതികൾ. ഇന്നലെയാണ് ബംഗളൂരു പൊലീസ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഈ മാസം 24ന് നടന്ന മത്സരദിവസം രാവിലെയാണ് അട്ടിമറി നടന്നത്. സ്റ്റേഡിയത്തിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സുരക്ഷാ സേവനം നൽകുന്ന ‘സ്റ്റാക് ടെക്നോളജീസ്’ പ്രതിനിധി ആദിത്യ ഭട്ടിന്റെ പരാതിയിലാണ് നടപടി. സ്റ്റേഡിയത്തിലെ ഏകദേശം 240ലധികം കാമറകൾ ഒരേസമയം പ്രവർത്തനരഹിതമായി. നെറ്റ്‌വർക്ക് വീഡിയോ റെക്കോഡറുകളും (എന്‍വിആര്‍) ഒപ്റ്റിക്കൽ ഫൈബർ കണക്ഷനുകളും പ്രതികൾ മനഃപൂർവം നശിപ്പിക്കുകയായിരുന്നു.
പ്രവേശന കവാടങ്ങൾ, പാർക്കിങ് ഏരിയ തുടങ്ങിയ സുപ്രധാന ഭാഗങ്ങളിലെ ദൃശ്യങ്ങൾ ഇതോടെ ലഭ്യമാകാതെ വന്നു. എന്നാൽ അധികൃതർ ഉടൻ ഇടപെടുകയും ഒരു മണിക്കൂറിനുള്ളിൽ തന്നെ തകരാർ പരിഹരിച്ച് സുരക്ഷാ സംവിധാനം പുനഃസ്ഥാപിക്കുകയും ചെയ്തു. കമ്പനിയിൽ നിന്ന് ലഭിക്കാനുള്ള സാമ്പത്തിക കുടിശികയെ ചൊല്ലിയുള്ള തർക്കമാണ് അട്ടിമറിക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. വ്യക്തിപരമായ ഈ വൈരാഗ്യം തീർക്കാനാണ് സ്റ്റേഡിയത്തിലെ സുരക്ഷാ സംവിധാനങ്ങളെ പ്രതികൾ ലക്ഷ്യം വച്ചത്. ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സുരക്ഷാ ക്രമീകരണങ്ങളിൽ ചെറിയ തടസം നേരിട്ടുവെങ്കിലും അത് മത്സരത്തെയോ കാണികളുടെ സുരക്ഷയെയോ ബാധിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment