ചൈനയിലെ പടക്ക നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെട്ടു. 60ലധികം പേർക്ക് പരിക്കേറ്റു. സംഭവത്തിൽ പ്രസിഡന്റ് ഷി ജിൻപിങ് അന്വേഷണത്തിന് ഉത്തരവിട്ടു. ഹുനാൻ പ്രവിശ്യയിലെ പടക്ക ഫാക്ടറിയിലാണ് സ്ഫോടനം. കാണാതായവരെ കണ്ടെത്തുന്നതിനും പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകുന്നതിനും ഊർജിത ശ്രമം നടത്തണമെന്ന് പ്രസിഡന്റ് ഷി ജിൻപിങ് ഔദ്യോഗിക നിർദ്ദേശം നൽകി കഴിഞ്ഞു.
ചാങ്ഷക്ക് കീഴിലുള്ള ലിയുയാങ്ങിലെ ലിയുയാങ് ഹുവാഷെങ് പടക്ക നിർമ്മാണ, പ്രദർശന കമ്പനിയിലാണ് ഇന്നലെ വൈകീട്ടോടെയാണ് അപകടമുണ്ടായത്. സമീപ പ്രദേശങ്ങളിലും സ്ഫോടനത്തിന്റെ ആഘാതം അനുഭവപ്പെട്ടു. കനത്ത പാറക്കഷണങ്ങൾ റോഡരികുകളിലേക്ക് തെറിച്ചുവന്നതായും പ്രദേശത്തുടനീളം അപകടകരമായ സാഹചര്യങ്ങൾ സൃഷ്ടിച്ചതായും പ്രദേശവാസികൾ പറഞ്ഞു. അതേസമയം ആളുകളെ കണ്ടെത്തുന്നതിനായി അവശിഷ്ടങ്ങൾക്കിടയിൽ പരിശോധന തുടരുകയാണ്. ഇതുവരെയും സ്ഫോടനത്തിന്റെ ഔദ്യോഗിക കാരണം വ്യക്തമായിട്ടില്ല.
അതേസമയം ദുരന്തത്തിന് ഉത്തരവാദികളായവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.സമീപ മാസങ്ങളിൽ ചൈനയിൽ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. മൂന്ന് മാസം മുമ്പ് ഹുബെയ് പ്രവിശ്യയിലെ പടക്ക നിർമാണ കമ്പനിയിലും സ്ഫോടനത്തിൽ 12 പേർ മരിച്ചിരുന്നു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment