Related News

ബംഗാള്‍ പിടിച്ച് ബിജെപി; 15 വര്‍ഷത്തെ തൃണമൂല്‍ ഭരണത്തിന് അന്ത്യം

Janayugom
Developer Admin

പശ്ചിമ ബംഗാള്‍ ഭരണം പിടിച്ചെടുത്ത് ബിജെപി. 294 സീറ്റുകളിൽ അവര്‍ 200 സീറ്റുകള്‍ നേടി. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് 45 സീറ്റുകളിലേക്ക് ചുരുങ്ങി. 89 ലക്ഷം വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ പ്രത്യേക തീവ്ര പരിഷ്കരണ നടപടിയും ആർജി കർ മെഡിക്കൽ കോളജ് സംഭവവുമെല്ലാം തൃണമൂലിന് തിരിച്ചടിയായതായാണ് വിലയിരുത്തൽ. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബിജെപി അധികാരത്തിലെത്തുന്നത്,
2021ലെ തെരഞ്ഞെടുപ്പിൽ 38% ആയിരുന്ന ബിജെപിയുടെ വോട്ട് വിഹിതം ഏകദേശം 44.8 ആയി ഉയർന്നു. മറുഭാഗത്ത്, 48% ഉണ്ടായിരുന്ന തൃണമൂൽ കോൺഗ്രസിന്റെ വോട്ട് 41.7% ആയി കുറഞ്ഞു. കോണ്‍ഗ്രസ് രണ്ട് സീറ്റുകളില്‍ വിജയിച്ചു. ദോങ്കല്‍ മണ്ഡലത്തില്‍ സിപിഐ(എം) സ്ഥാനാര്‍ത്ഥി മൊഹ്താഫിസുര്‍ റഹ്മാന്‍ വിജയം കരസ്ഥാമാക്കി. ഇടതുസഖ്യത്തിലെ അംഗമായ ഓള്‍ ഇന്ത്യ സെക്കുലര്‍ ഫ്രണ്ട് ഭാംഗര്‍ മണ്ഡലത്തില്‍ വിജയം നേടി.
ഭവാനിപൂരില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കെതിരെ അയ്യായിരത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. ഇവിടെ വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നതായും ടിഎംസി പ്രതിനിധികളെ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് കയറ്റുന്നില്ലെന്നും മമത ആരോപിച്ചു. സിസിടിവി കാമറകള്‍ ഓഫാക്കിയതായും മമത പറഞ്ഞു. നന്ദിഗ്രാമിലും സുവേന്ദു അധികാരി വിജയം നേടി. എജെയുപി നേതാവ് ഹുമയൂണ്‍ കബീര്‍ മത്സരിച്ച രണ്ട് സീറ്റുകളിലും വിജയിച്ചു. 

വോട്ടെണ്ണലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ തോതില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സൗത്ത് 24 പർഗാനാസിലെ ബരുയിപ്പൂർ, കൂച്ച് ബിഹാറിലെ തൂഫൻഗഞ്ച്, നോർത്ത് 24 പർഗാനാസിലെ പാനിഹാട്ടി തുടങ്ങിയ സ്ഥലങ്ങളിൽ തൃണമൂൽ കോൺഗ്രസിന്റെ പാർട്ടി ഓഫിസുകൾ അക്രമിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഓഫിസുകളിലുണ്ടായിരുന്ന ഫ്ലെക്സ് ബോർഡുകളും ബാനറുകളും മമതയുടെയും അഭിഷേക് ബാനർജിയുടെയും ചിത്രങ്ങളും നശിപ്പിച്ചതായി പാര്‍ട്ടി ആരോപിച്ചു. പശ്ചിമ ബർധമാൻ ജില്ലയിലെ ജാമുരിയയിൽ ടിഎംസി ഓഫിസ് അക്രമികൾ തീവച്ചു നശിപ്പിച്ചു. പാനിഹാട്ടിയിൽ പാർട്ടി ഓഫിസിലെ കൊടികൾ നീക്കം ചെയ്ത് പകരം ബിജെപിയുടെ കൊടികളും ചിഹ്നങ്ങളും സ്ഥാപിച്ചതായും ആരോപണമുയർന്നു. വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന നൗപാറയിലെ ടിഎംസി സ്ഥാനാർത്ഥി തൃണങ്കുർ ഭട്ടാചാര്യക്ക് നേരെ ആക്രമണമുണ്ടായി. സംഘർഷം റിപ്പോർട്ട് ചെയ്ത ഇടങ്ങളിലേക്ക് കൂടുതല്‍ പൊലീസിനെയും കേന്ദ്രസേനയെയും വിന്യസിച്ചു.

Previous
ബാഡ്‌മിന്റൺ ലോകം കീഴടക്കി കൊറിയയും ചൈനയും
Next
ജനവിധി അംഗീകരിക്കുന്നു: സിപിഐ

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment