രാജ്യത്ത് ആസിഡ് ആക്രമണ കേസുകൾ ഭയാനകമാംവിധം വർധിക്കുന്ന സാഹചര്യത്തിൽ, കുറ്റവാളികൾക്കുള്ള ശിക്ഷ വർധിപ്പിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് തിങ്കളാഴ്ച ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. സാധാരണ ക്രിമിനൽ നിയമങ്ങളിൽ നിന്ന് വ്യത്യസ്തമായി, ആസിഡ് ആക്രമണ കേസുകളിൽ താൻ നിരപരാധിയാണെന്ന് തെളിയിക്കേണ്ട ബാധ്യത പ്രതിയിൽ നിക്ഷിപ്തമാക്കുന്ന രീതിയിൽ നിയമഭേദഗതി കൊണ്ടുവരണമെന്ന് കോടതി അഭിപ്രായപ്പെട്ടു. നിലവിലുള്ള ശിക്ഷാ നടപടികൾ കുറ്റവാളികളെ ഭയപ്പെടുത്താൻ പര്യാപ്തമല്ലെന്ന് നിരീക്ഷിച്ച കോടതി, ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യം ആലോചിക്കണമെന്നും നിർദ്ദേശിച്ചു.
ആസിഡ് ആക്രമണ ഇരകളുടെ നിർവ്വചനത്തിൽ കോടതി നിർണ്ണായകമായ വിപുലീകരണം വരുത്തിയിട്ടുണ്ട്. പുറമെ പൊള്ളലേറ്റവർ മാത്രമല്ല, നിർബന്ധപൂർവ്വം ആസിഡ് കുടിപ്പിക്കപ്പെട്ടവരും പുറമെ മുറിവുകളില്ലാതെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റവരും ആസിഡ് ആക്രമണ ഇരകളായി കണക്കാക്കപ്പെടും. ഇത്തരക്കാരെ 2016ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി ക്ഷേമപദ്ധതികൾ ലഭ്യമാക്കണമെന്നും കോടതി ഉത്തരവിട്ടു. വിപണിയിൽ ആസിഡ് വിൽക്കുന്നത് കർശനമായി നിയന്ത്രിക്കണമെന്നും ഇത്തരം പ്രാകൃതമായ കുറ്റകൃത്യങ്ങളെ അതീവ കർക്കശമായി നേരിടണമെന്നും ചീഫ് ജസ്റ്റിസ് ഓർമ്മിപ്പിച്ചു. ആസിഡ് ആക്രമണത്തെ അതിജീവിച്ച ഷഹീൻ മാലിക് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ ഇടപെടൽ. കേസിലെ തുടർനടപടികൾ രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment