ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിൽപനയ്ക്ക് സാക്ഷ്യം വഹിച്ച് രാജസ്ഥാൻ റോയൽസ്. ലോകപ്രശസ്ത വ്യവസായി ലക്ഷ്മി എൻ മിത്തലിന്റെ കുടുംബവും സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാലയും ചേർന്ന് ഫ്രാഞ്ചൈസിയുടെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്തു. ഇന്നലെയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ലക്ഷ്മി എൻ മിത്തലിനും മകൻ ആദിത്യ മിത്തലിനും ഫ്രാഞ്ചൈസിയിൽ 75 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും. ബാക്കി 18 ശതമാനം ഓഹരികൾ അദാർ പൂനവാല സ്വന്തമാക്കി. ഏകദേശം 1.65 ബില്യൺ യുഎസ് ഡോളറാണ് (ഏകദേശം 1,56,60 കോടി രൂപ) ഈ ഇടപാടിന്റെ മൊത്തം മൂല്യം. രാജസ്ഥാൻ റോയൽസ് പുരുഷ ടീമിന് പുറമെ ദക്ഷിണാഫ്രിക്കയിലെ പാർൾ റോയൽസ്, കരീബിയൻ ലീഗിലെ ബാർബഡോസ് റോയൽസ് എന്നിവയും ഈ കരാറിന്റെ ഭാഗമാണ്.
ബിസിസിഐയുടെയും മറ്റ് നിയന്ത്രണ ഏജൻസികളുടെയും അനുമതിയോടെ 2026ന്റെ മൂന്നാം പാദത്തിൽ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകും. നിലവിലെ സഹ ഉടമയായ മനോജ് ബദാലെ ടീമിനൊപ്പം തുടരും. ഈ വർഷം 16,660 കോടി റെക്കോഡ് തുകയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ട റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് പിന്നാലെയാണ് രാജസ്ഥാൻ റോയൽസിന്റെ ഈ വമ്പൻ കരാർ. ലോകത്തിലെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാണ കമ്പനിയായ ആർസെലർ മിത്തലിന്റെ ഉടമയായ ലക്ഷ്മി മിത്തൽ രാജസ്ഥാൻ സ്വദേശിയാണ്. സ്വന്തം നാട്ടിലെ ടീമിനെ നയിക്കാനുള്ള താല്പര്യമാണ് ഈ നിക്ഷേപത്തിന് പിന്നിലെന്ന് ലക്ഷ്മി മിത്തൽ വ്യക്തമാക്കി. ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബായ ക്വീൻസ് പാർക്ക് റേഞ്ചേഴ്സിലും മിത്തൽ കുടുംബത്തിന് ഓഹരി പങ്കാളിത്തമുണ്ട്. നേരത്തെ അമേരിക്കൻ നിക്ഷേപകൻ കൽ സോമാനി ടീമിനെ വാങ്ങാൻ ശ്രമിച്ചിരുന്നെങ്കിലും ആ കരാർ നടന്നിരുന്നില്ല.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment