സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്ന തന്റെ മുൻ നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. കെ. മുരളീധരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സുധാകരൻ തന്റെ നിലപാട് ആവർത്തിച്ചത്. വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്ന് താൻ നേരത്തെ പറഞ്ഞ സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് സുധാകരൻ പറഞ്ഞു.“ഉറച്ചു നിൽക്കാൻ ഞാൻ പൂഴിയിലല്ല നിൽക്കുന്നത്, ” എന്നായിരുന്നു തന്റെ നിലപാടിലെ വ്യക്തതയെക്കുറിച്ച് സുധാകരന്റെ മറുപടി. മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്.മുരളീധരനുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയ കാര്യങ്ങൾ ചർച്ചയായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എംഎൽഎമാരുടെ പിന്തുണയ്ക്ക് പുറമെ കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ പിന്തുണയും വേണുഗോപാലിനുണ്ട്. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള പ്രകടനവും മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ പിന്തുണയും സതീശന് അനുകൂല ഘടകങ്ങളാണ്.തന്റെ സീനിയോറിറ്റിയും പാർട്ടിയിലെ പരിചയസമ്പത്തും മുൻനിർത്തിയാണ് ചെന്നിത്തല അവകാശവാദം ഉന്നയിക്കുന്നത്. വിജയാഹ്ലാദത്തിനിടയിൽ പാർട്ടിയിൽ ഒരു പൊട്ടിത്തെറി ഒഴിവാക്കുക എന്ന വലിയ ദൗത്യമാണ് ഹൈക്കമാൻഡിന് മുന്നിലുള്ളത്. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ പ്രഖ്യാപനം ഉണ്ടായേക്കും. തർക്കം തെരുവിലേക്ക് നീങ്ങുന്നത് ഭരണത്തിന്റെ തുടക്കത്തിൽ തന്നെ തിരിച്ചടിയാകുമോ എന്ന ആശങ്ക മുതിർന്ന നേതാക്കൾക്കുണ്ട്. നിലവിൽ ഘടകകക്ഷികളുടെ കൂടി അഭിപ്രായം പരിഗണിച്ചായിരിക്കും ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുക്കുക.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment