കേരളം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടപടികൾ ആരംഭിക്കാൻ സ്‌ട്രോങ് റൂമുകൾ തുറക്കുന്നു.
സംസ്ഥാനത്തെ 43 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. തപാൽ ബാലറ്റുകളുടെ എണ്ണത്തിലും പോളിങ് ശതമാനത്തിലും നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്.
സർവീസ് വോട്ടർമാരുടെ പങ്കാളിത്തത്തിൽ ഇത്തവണ വലിയ മുന്നേറ്റമാണ് ദൃശ്യമായത്. ആകെ 53,984 സർവീസ് വോട്ടർമാരിൽ 20,028 പേർ വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകൾ മേയ് 1 വരെ ലഭിച്ചു. ഇന്ന് രാവിലെ 8 മണിക്ക് മുൻപ് ലഭിക്കുന്ന തപാൽ വോട്ടുകൾ കൂടി വോട്ടെണ്ണൽ നടപടികളിൽ ഉൾപ്പെടുത്തും.
തപാൽ വോട്ടുകൾ കൂടി ചേർത്തതോടെ സംസ്ഥാനത്തെ ആകെ പോളിങ് ശതമാനം 79.63ൽ നിന്നും 79.70% ആയി ഉയർന്നു.
കൃത്യവും സുതാര്യവുമായ വോട്ടെണ്ണൽ ഉറപ്പാക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
വോട്ടെണ്ണൽ ജോലികൾക്കായി 15,465 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നേരിട്ട് നിയമിച്ച ഐഎഎസ് ഉദ്യോഗസ്ഥരാണ് വോട്ടെണ്ണൽ നിരീക്ഷിക്കുന്നത്. ഓരോ ടേബിളിലും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായ സൂക്ഷ്മ നിരീക്ഷകരുടെ സാന്നിധ്യമുണ്ടാകും.
12 മുതൽ 14 വരെ ബൂത്തുകൾ ഉൾപ്പെടുന്ന റൗണ്ടുകളായി ആണ് വോട്ടെണ്ണൽ നടക്കുന്നത്. ഓരോ റൗണ്ട് പൂർത്തിയാകുമ്പോഴും വരണാധികാരികളും നിരീക്ഷകരും ഫലം പരിശോധിച്ച് ടാബുലേഷൻ ഷീറ്റിൽ രേഖപ്പെടുത്തും. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പരിസരത്തും ക്രമസമാധാനം ഉറപ്പാക്കാൻ വൻ പൊലീസ് സജ്ജീകരണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 20 കമ്പനി കേന്ദ്രസേന ഉൾപ്പെടെ ആകെ 32,301 പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചു. വോട്ടെണ്ണൽ കേന്ദ്രത്തിന് ഉള്ളിലേക്കും പുറത്തേക്കും സ്ഥാനാർത്ഥികളുടെ ഏജന്റുമാർക്കും ഉദ്യോഗസ്ഥർക്കും കർശന പരിശോധനയ്ക്ക് ശേഷം മാത്രമേ പ്രവേശനം അനുവദിക്കൂ. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ ഫലങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ച് ഏജന്റുമാരുടെ സാന്നിധ്യത്തിൽ ഉറപ്പുവരുത്തിയ ശേഷമാകും ഔദ്യോഗികമായി പ്രഖ്യാപിക്കുക.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment