മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടന സ്ഥലത്തിന് സമീപത്തെ പാടശേഖരത്തിൽ നടത്തിയ തിരച്ചിലിൽ മനുഷ്യന്റെ തല കണ്ടെത്തി. ദുരന്തം നടന്ന സ്ഥലത്ത് നിന്ന് ഏകദേശം മുക്കാൽ കിലോമീറ്റർ ദൂരെയുള്ള പാടശേഖരത്തിൽ നിന്നാണ് പുരുഷന്റേതെന്ന് കരുതുന്ന തല കണ്ടെത്തിയത്. ഈ ശരീരഭാഗം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്ന് രാവിലെ മുതൽ കഡാവർ നായകളുടെയും 150ഓളം പൊലീസുകാരുടെയും നേതൃത്വത്തിൽ പ്രദേശത്ത് ഊർജിതമായ തിരച്ചിൽ നടന്നു വരികയായിരുന്നു. രാവിലെ നടത്തിയ പരിശോധനയിൽ സ്ഫോടനം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് മറ്റ് ചില ശരീരാവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. നിലവിൽ കണ്ടെത്തിയ തല ആരുടേതാണെന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ വേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.
ഇനി നാല് പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ രാവിലെ വ്യക്തമാക്കിയിരുന്നു. തിരച്ചിൽ വൈകുന്നേരത്തോടെ അവസാനിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും, ദൂരെയുള്ള പാടശേഖരത്തിൽ നിന്ന് ശരീരഭാഗം ലഭിച്ചതോടെ പരിശോധന കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പൊലീസ് തീരുമാനിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ശരീരഭാഗങ്ങൾ ദൂരേക്ക് തെറിച്ചു വീഴാനുള്ള സാധ്യത കണക്കിലെടുത്ത് കഡാവർ നായകളെ ഉപയോഗിച്ചുള്ള തിരച്ചിൽ തുടരും.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment