അമേരിക്കൻ ഉപരോധം മൂലം കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ ഇറാന്റെ എണ്ണ വരുമാനത്തിൽ 480 കോടി ഡോളറിന്റെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. ഏകദേശം 5.3 കോടി ബാരൽ ക്രൂഡ് ഓയിൽ വഹിക്കുന്ന 31 ടാങ്കറുകൾ ഒമാൻ കടലിൽ കുടുങ്ങിക്കിടക്കുകയാണ്. ഉപരോധം മൂലം ഇവയ്ക്ക് അന്താരാഷ്ട്ര വിപണിയിലേക്ക് നീങ്ങാൻ സാധിക്കുന്നില്ല. കരയിലെ സംഭരണ ശേഷി പൂർണമായതോടെ, ഇറാൻ പഴയ കപ്പലുകളെ കടലിൽ താല്‍ക്കാലിക സംഭരണശാലകളായി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. സംഭരണ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ വരും ദിവസങ്ങളിൽ എണ്ണക്കിണറുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇതിനകം തന്നെ പ്രതിദിന ഉല്പാദനത്തിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
യുഎസ് നാവിക സേനയുടെ നിരീക്ഷണം ശക്തമായ ഒമാൻ ഉൾക്കടലിലെ നേരിട്ടുള്ള പാതകൾ ഒഴിവാക്കി, കൂടുതൽ ദൂരമുള്ളതും ചെലവേറിയതുമായ വഴികളിലൂടെയാണ് ഇറാൻ ഇപ്പോൾ എണ്ണ കടത്തുന്നത്. ഇറാനിയൻ ടാങ്കറുകൾ ഇപ്പോൾ പാകിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ തീരപ്രദേശങ്ങളോട് ചേർന്നുള്ള കടൽ പാതകളാണ് ഉപയോഗിക്കുന്നത്. ഇത് യാത്രാസമയവും ഇന്ധനച്ചെലവും ഗണ്യമായി വർദ്ധിപ്പിക്കുന്നു. ദീർഘദൂര യാത്രയ്ക്ക് ശേഷം ഈ കപ്പലുകൾ മലാക്ക കടലിടുക്കിൽ എത്തുന്നു. അവിടെ വെച്ച് അന്താരാഷ്ട്ര സമുദ്ര അതിർത്തികളിൽ വച്ച് ഇറാനിയൻ കപ്പലുകളിൽ നിന്ന് മറ്റ് കപ്പലുകളിലേക്ക് എണ്ണ മാറ്റുന്നു.
നേരിട്ടുള്ള പാതകൾ ഉപേക്ഷിക്കേണ്ടി വരുന്നത് ഇറാന്‍ എണ്ണക്കമ്പനികൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. ഒരു ബാരൽ എണ്ണ വിപണിയിൽ എത്തിക്കാൻ മുൻപുണ്ടായിരുന്നതിനേക്കാൾ ഇരട്ടിയിലധികം തുകയാണ് ഇപ്പോൾ ഇറാനു ചിലവാകുന്നത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ, രാജ്യങ്ങൾ ഇപ്പോഴും ഇറാനിൽ നിന്ന് എണ്ണ വാങ്ങാൻ സങ്കീർണമായ വഴികൾ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment