വരാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് എന്നിവയ്ക്കുള്ള ടീം തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ദേശീയ ക്യാമ്പിൽ അനിശ്ചിതത്വം തുടരുന്നു. ക്യാമ്പിലേക്ക് അർഹതയുണ്ടായിരുന്ന 40 താരങ്ങളെ സ്പോർട്സ് അതോറിട്ടി ഓഫ് ഇന്ത്യ (സായ്) പുറത്തിറക്കിയ പട്ടികയിൽ നിന്ന് ഒഴിവാക്കിയതാണ് പ്രതിഷേധത്തിന് കാരണമായത്.
ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നിയമപ്രകാരം ചീഫ് ഓഫ് ആർമി സ്റ്റാഫ് കപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തിയവർക്ക് ക്യാമ്പിൽ ഇടം ലഭിക്കേണ്ടതാണ്. എന്നാൽ സായ് പുറത്തിറക്കിയ പുതിയ അനുമതി പത്രത്തിൽ ഈ 40 താരങ്ങളുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടില്ല. പരിക്ക് കാരണം നാഷണൽസ് നഷ്ടമായ പല താരങ്ങൾക്കും ഗെയിംസിലേക്ക് യോഗ്യത നേടാനുള്ള ഏക വഴിയായിരുന്നു ഈ ക്യാമ്പ്.
താരങ്ങളുടെ പേരുകൾ സംബന്ധിച്ച തർക്കം കാരണം ഈ മാസം അഞ്ചിന് തുടങ്ങേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് നടപടികൾ ആറിലേക്ക് മാറ്റി. രണ്ട് ഘട്ടങ്ങളിലായാണ് പരിശോധന നടക്കുന്നത്. 6, 7 തീയതികളില്‍ ശാരീരികക്ഷമതാ പരിശോധനകളും 11 മുതൽ 15 വരെ ബോക്സിങ് മത്സരങ്ങളും നടക്കും. ആകെ 200 മാർക്കിന്റെ അടിസ്ഥാനത്തിലാണ് താരങ്ങളെ റാങ്ക് ചെയ്യുന്നത്. കോമൺവെൽത്ത് ഗെയിംസ് ജൂലൈ 23 മുതൽ ഓഗസ്റ്റ് രണ്ട് വരെ ഗ്ലാസ്‌ഗോയിലും ഏഷ്യൻ ഗെയിംസ് സെപ്റ്റംബർ 19 മുതൽ ഒക്ടോബർ നാല് വരെ ജപ്പാനിലും നടക്കും. പ്രശ്നം അടിയന്തരമായി പരിഹരിക്കുന്നതിനായി ബോക്സിങ് ഫെഡറേഷൻ അധികൃതർ സായ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിവരികയാണ്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment