ഐപിഎൽ സീസണിൽ തകർപ്പൻ ഫോമിൽ ബാറ്റ് ചെയ്യുന്ന കൗമാരതാരം വൈഭവ് സൂര്യവംശിക്കെതിരെയും രാജസ്ഥാൻ റോയൽസിനെതിരെയും കർണാടകയിൽ നിന്നുള്ള ആക്ടിവിസ്റ്റ്. സ്കൂളിൽ പോയി പഠിക്കേണ്ട സമയത്ത് 15കാരനായ വൈഭവിനെ കൊണ്ട് രാജസ്ഥാൻ ബാലവേല ചെയ്യിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ആക്ടിവിസ്റ്റ് ജഗദീഷാണ് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.
ഒരു സ്വകാര്യ ചാനൽ ചർച്ചക്കിടെയാണ് ജഗദീഷിന്‍റെ പരാമർശം. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഐപിഎൽ പോലെയുള്ള കഠിനമായ മത്സരങ്ങളും സമ്മർദവും 15കാരനായ കുട്ടിയുടെ വിദ്യാഭ്യാസത്തെയും മാനസിക വളർച്ചയെയും ദോഷകരമായി ബാധിക്കുമെന്നാണ് ജഗദീഷിന്‍റെ വാദം. വൈഭവിന്‍റെ കാര്യത്തിൽ ലേബർ കമീഷണർ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ജഗദീഷ് ആവശ്യപ്പെട്ടു.
‘രാജസ്ഥാൻ റോയൽസിലെ ഈ 15 വയസ്സുകാരൻ വൈഭവ് സൂര്യവംശി ചൂഷണത്തിന് ഇരയാവുകയാണ്. അവൻ വെറുമൊരു കുട്ടിയാണ്, 15 വയസ്സ് മാത്രം. പ്രഫഷനൽ ക്രിക്കറ്റ് കളിക്കാൻ അവനെ ഐ.പി.എല്ലിലേക്ക് കൊണ്ടുവന്നിരിക്കുന്നത് ബാലവേലയല്ലാതെ മറ്റൊന്നുമല്ല. ഇത്രയും ചെറിയ പ്രായമുള്ള ഒരു കുട്ടിയെ എങ്ങനെയാണ് ഇത്ര വലിയൊരു ലീഗിൽ കളിപ്പിക്കാൻ അവർക്ക് കഴിയുന്നത്? ക്രിക്കറ്റ് കളിക്കുന്നതിന് പകരം പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും സ്കളിൽ പോയി പഠനം പൂർത്തിയാക്കുകയുമാണ് വേണ്ടത്. ഇത് മറ്റു കുട്ടികളിൽ തെറ്റായ കീഴ്വഴയക്കം സൃഷ്ടിക്കും’ ‑ജഗദീഷ് പറഞ്ഞു.
സീസണിൽ പത്ത് ഐപിഎൽ മത്സരങ്ങൾ പൂർത്തിയാക്കിയ വൈഭവ് ഒരു സെഞ്ച്വറിയും രണ്ട് അർധ സെഞ്ച്വറികളും ഉള്‍പ്പടെ 404 റൺസെടുത്തിട്ടുണ്ട്.
2025 സീസണിനു മുന്നോടിയായുള്ള താരലേലത്തിൽ 1.10 കോടി രൂപക്കാണ് വൈഭവിനെ രാജസ്ഥാൻ സ്വന്തമാക്കിയത്. ഐപിഎൽ ലേലത്തിൽ വിറ്റു പോകുന്ന പ്രായം കുറഞ്ഞ താരമാണ് വൈഭവ്. അതേസമയം ജൂണിൽ നടക്കുന്ന അയർലൻഡ് പരമ്പരയിൽ വൈഭവിന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment