തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന മുണ്ടത്തിക്കോടിലെ വെടിമരുന്ന് പുരകളിലുണ്ടായ സ്ഫോടനത്തിൽ മരണം 12 ആയി. 5 പേര്‍ ഗുരുതരാവസ്ഥയിലാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചന. തിരുവമ്പാടി ദേവസ്വം ബോർഡിന്റെ വെടിക്കെട്ട് ലൈസൻസിയായ മുണ്ടത്തിക്കോട് സതീഷിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് പുരകളാണ് തകർന്നത്. സംഭവത്തില്‍ മജിസ്റ്റീരിയല്‍ തല അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഉത്തരവിട്ടു. അപകട കാരണവും അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കുന്നതിന് സബ് ഡിവിഷണല്‍ മജിസ്‌ടേറ്റായ തൃശൂര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി. സ്‌ഫോടനത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി വരുന്നതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ഈ മാസം 24ന് നടക്കേണ്ട സാമ്പിൾ വെടിക്കെട്ടിനുള്ള സാമഗ്രികൾ നിർമ്മിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. വൈകീട്ട് ആറ് മണിയോടെ തീയണക്കാൻ സാധിച്ചെങ്കിലും പ്രദേശത്ത് ഇപ്പോഴും ചെറിയ രീതിയിലുള്ള പൊട്ടിത്തെറികൾ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. കിലോമീറ്ററുകളോളം ദൂരത്തിൽ സ്ഫോടന ശബ്ദം കേട്ടതായാണ് പ്രദേശവാസികൾ പറയുന്നത്. രണ്ട് വലിയ സ്ഫോടനങ്ങളാണ് ആദ്യം ഉണ്ടായത്. ജനവാസമില്ലാത്ത മേഖലയിലായിരുന്നിട്ടും സ്ഫോടനത്തിന്റെ പ്രകമ്പനത്തിൽ സമീപത്തെ കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. തൃശ്ശൂർ പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഉണ്ടായ ഈ വലിയ ദുരന്തം നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment