പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി (എഎപി ) സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 117 അംഗ പഞ്ചാബ് നിയമസഭയിൽ 94 എംഎൽഎമാർ സർക്കാരിനെ അനുകൂലിച്ചു. ഏപ്രിൽ 24 ന് എഎപിക്ക് രാഷ്ട്രീയ തിരിച്ചടി നേരിട്ട പശ്ചാത്തലത്തിലാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്. അന്ന് രാഘവ് ഛദ്ദ, സന്ദീപ് പാഠക്, ഹർഭജൻ സിങ് എന്നിവരുൾപ്പെടെയുള്ള 10 രാജ്യസഭാ അംഗങ്ങളിൽ ഏഴുപേർ രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു.
എഎപി അംഗങ്ങൾ പാർട്ടി വിട്ട് പൊതുജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതായി നെഗറ്റീവ് വാർത്തകളും കിംവദന്തികളും പ്രചരിക്കുന്നുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. എഎപിയുടെ 65 അല്ലെങ്കിൽ 40 എംഎൽഎമാർ പോകുന്നു എന്ന് പറഞ്ഞവരെല്ലാം ഇന്ന് നിശ്ശബ്ദരായിരിക്കുന്നു ‚അദ്ദേഹം പറഞ്ഞു. അവിശ്വാസപ്രമേയ വോട്ടെടുപ്പ് ദിവസം, തൊഴിലാളി ദിനം കൂടിയായ മേയ് 1 ന് സർക്കാർ, സർക്കാർ ഇതര മേഖലകളിലെ തൊഴിലാളികളുടെ മിനിമം പ്രതിദിനവേതനം 15 ശതമാനം വർധിപ്പിച്ചതായി മാൻ പ്രഖ്യാപിച്ചു.
ഇത് തൊഴിലാളികളുടെ ദിനമാണ്, അതിനാൽ തൊഴിലാളികൾക്ക് തീർച്ചയായും ഒരു സമ്മാനം ലഭിക്കണം, നിയമസഭാ നടപടികൾക്ക് ശേഷം മാൻ എഎൻഐയോട് പറഞ്ഞു. ഈ നടപടി ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി എക്സിൽ കുറിച്ചു. പണപ്പെരുപ്പത്തിന്റെ ഈ കാലഘട്ടത്തിൽ, ഞങ്ങളുടെ ഈ നടപടി ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് സാമ്പത്തികശക്തി നൽകും. പഞ്ചാബ് സർക്കാർ തൊഴിലാളികളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ പൂർണ്ണമായി പ്രതിജ്ഞാബദ്ധമാണ്, അദ്ദേഹം കുറിച്ചു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment