ചടയമംഗലം കുരിയോട് ഹോട്ടൽ ഉടമയെ ജീവനക്കാരൻ കുത്തിക്കൊലപ്പെടുത്തി. കുരിയോട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ‘സ്‌പൈസി’ ഹോട്ടൽ ഉടമയും ഇളമാട് ആക്കൽ സ്വദേശിയുമായ സക്കീർ ഹുസൈൻ (52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഹോട്ടലിലെ ജീവനക്കാരനായ മലപ്പുറം സ്വദേശി ഇർഷാദ് ഒളിവിലാണ്.
തിങ്കളാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഹോട്ടലിനുള്ളിൽ വെച്ച് സക്കീർ ഹുസൈനും ഇർഷാദും തമ്മിൽ വാക്കേറ്റമുണ്ടാവുകയും, ഇതിനിടെ പ്രകോപിതനായ ഇർഷാദ് കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സക്കീറിനെ കുത്തുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ സക്കീറിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകത്തിന് ശേഷം പ്രതിയായ ഇർഷാദ് സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. നിലവിൽ കർണാടകയിലാണ് ഇയാൾ താമസമെന്നാണ് വിവരം. ചടയമംഗലം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പ്രതിയെ കണ്ടെത്തുന്നതിനായി ജില്ലാ അതിർത്തികളിലടക്കം പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment