2026ൽ നടക്കാനിരിക്കുന്ന ഫുട്ബോള്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന 48 ടീമുകൾക്കുമുള്ള സമ്മാനത്തുക വർദ്ധിപ്പിക്കാൻ ഫിഫ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ചർച്ചകൾ വിവിധ ദേശീയ അസോസിയേഷനുകളുമായി പുരോഗമിക്കുകയാണെന്ന് ഫിഫ വക്താവ് അറിയിച്ചു. ചൊവ്വാഴ്ച വാൻകൂവറിൽ നടക്കുന്ന ഫിഫ കൗൺസിൽ യോഗത്തിൽ ഈ നിർദ്ദേശത്തിന് അംഗീകാരം ലഭിച്ചേക്കും.
2023 മുതൽ 2026 വരെയുള്ള കാലയളവിൽ ഫിഫയുടെ വരുമാനം 11 ബില്യൺ ഡോളർ കവിയുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ. കഴിഞ്ഞ വർഷം അമേരിക്കയിൽ നടന്ന 32 ടീമുകളുടെ ക്ലബ് ലോകകപ്പിന്റെ വിജയവും ഫിഫയുടെ സാമ്പത്തിക അടിത്തറ ശക്തമാക്കിയിട്ടുണ്ട്. ഡിസംബറിലെ കണക്കുകൾ പ്രകാരം 655 ദശലക്ഷം ഡോളറായിരുന്നു മൊത്തം സമ്മാനത്തുകയായി നിശ്ചയിച്ചിരുന്നത്. പുതിയ തീരുമാനത്തോടെ ഇതിൽ ഗണ്യമായ വർദ്ധനവുണ്ടാകും.
നിലവിലെ നിർദ്ദേശപ്രകാരം ലോകകപ്പ് ജേതാക്കൾക്ക് 50 ദശലക്ഷം ഡോളറും റണ്ണേഴ്സ് അപ്പിന് 33 ദശലക്ഷം ഡോളറുമാണ് ലഭിക്കുക. ആദ്യ റൗണ്ടിൽ പുറത്താകുന്ന ടീമുകൾക്ക് പോലും 9 ദശലക്ഷം ഡോളർ ലഭിക്കത്തക്ക രീതിയിലാണ് പദ്ധതി. കൂടാതെ, ഓരോ യോഗ്യത നേടിയ രാജ്യത്തിനും തയ്യാറെടുപ്പുകൾക്കായി 1.5 ദശലക്ഷം ഡോളർ അധികമായി നൽകും. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി 2026 ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ലോകകപ്പ് നടക്കുക.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment