കൊളംബിയൻ സൈക്ലിങ് താരം ക്രിസ്റ്റ്യൻ കാമിലോ മുനോസ് (30) അന്തരിച്ചു. ഫ്രാൻസിൽ നടന്ന ‘ടൂർ ഡു ജൂറ’ റേസിനിടെ മുട്ടിനേറ്റ പരിക്കിനെത്തുടർന്നുണ്ടായ ഗുരുതരമായ അണുബാധയാണ് മരണകാരണമായത്. മത്സരത്തിനിടെ വീണ മുനോസിന് ഉടൻ പ്രാഥമിക ചികിത്സ നൽകിയിരുന്നെങ്കിലും, അടുത്ത മത്സരത്തിനായി സ്പെയിനിലെ ഒവിഡോയിൽ എത്തിയതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. സ്പെയിനിലെ വിദഗ്ധ ചികിത്സയും വിഫലമാക്കി വെള്ളിയാഴ്ച രാവിലെയോടെ താരം മരണത്തിന് കീഴടങ്ങി.
യുഎഇ ടീം എമിറേറ്റ്സ് പോലുള്ള മുൻനിര ടീമുകൾക്കായി മത്സരിച്ചിട്ടുള്ള മുനോസ്, അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ സൈക്ലിസ്റ്റായിരുന്നു. 2018ലെ അണ്ടർ-23 ജിറോ ഡി ഇറ്റാലിയയിലെ സ്റ്റേജ് വിജയവും 2024ലെ കൊളംബിയൻ റോഡ് റേസ് ചാമ്പ്യൻഷിപ്പിലെ പ്രകടനവും അദ്ദേഹത്തിന്റെ കരിയറിലെ തിളക്കമാർന്ന നേട്ടങ്ങളാണ്. മുരിയൽ ഫറർ, ജിനോ മാഡർ തുടങ്ങിയ താരങ്ങളുടെ വിയോഗത്തിന് പിന്നാലെ മുനോസിന്റെ മരണം കൂടി സംഭവിച്ചത് സൈക്ലിങ് മത്സരങ്ങളിലെ സുരക്ഷാ വെല്ലുവിളികളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയിരിക്കുകയാണ്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment