ജില്ലയിലെ പ്രമുഖ മണ്ഡലങ്ങളിൽ ഇടതുപക്ഷം പരാജയപ്പെട്ടപ്പോഴും ബേപ്പൂരിലെ ജനങ്ങൾ എൽ ഡി എഫിനൊപ്പം ഉറച്ചുനിന്നുവെന്ന് പി എ മുഹമ്മദ് റിയാസ്. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 7487 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.
കോഴിക്കോട് ജില്ലയിലെ എലത്തൂർ, ബാലുശ്ശേരി, പേരാമ്പ്ര, കോഴിക്കോട് നോർത്ത് തുടങ്ങിയ ഇടങ്ങളിൽ എൽ ഡി എഫിന് തിരിച്ചടിയുണ്ടായ പശ്ചാത്തലത്തിലും ബേപ്പൂർ കൈവിട്ടില്ലെന്നത് വലിയ കാര്യമാണെന്ന് റിയാസ് പറഞ്ഞു. വോട്ടർമാരോടുള്ള പ്രത്യേക നന്ദി രേഖപ്പെടുത്തിയ അദ്ദേഹം ബേപ്പൂരിന്റെ എം എൽ എയായി വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി.
2021‑ലെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴുള്ളത്. അന്ന് എൽ ഡി എഫിന് അനുകൂലമായ വലിയ തരംഗമായിരുന്നു. ഇന്ന് ആ ട്രെൻഡ് മാറി. സംസ്ഥാനത്താകെ യു ഡി എഫ് മുന്നേറ്റമുണ്ടായ ഈ സാഹചര്യത്തിലും ഭൂരിപക്ഷം കുറഞ്ഞെങ്കിലും ബേപ്പൂർ ഇടതിനൊപ്പം നിന്നത് ശ്രദ്ധേയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയെക്കുറിച്ച് പാർട്ടി നേതാക്കൾ വിശദമായി ചർച്ച ചെയ്ത് പ്രതികരിക്കുമെന്നും മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment