വിജയ് ചിത്രം ‘ജനനായകൻ’ ചോർന്നതിന് പിന്നാലെ തമിഴ് സിനിമയെ പ്രതിസന്ധിയിലാക്കി വീണ്ടും വൻ സുരക്ഷാ വീഴ്ച. സൂപ്പർ താരം രജനികാന്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ജയിലർ 2’ വിന്റെ സെറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺ പിക്ചേഴ്സിനെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ് ഈ സംഭവം.
ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഔദ്യോഗിക പ്രസ്താവനയുമായി സൺ പിക്ചേഴ്സ് രംഗത്തെത്തി. ആന്റി പൈറസി ടീം സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു. ഇത്തരം ക്ലിപ്പുകൾ പങ്കുവെക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യപ്പെടുമെന്നും അതിൽ നിർമ്മാണ കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ദൃശ്യങ്ങൾ റീപോസ്റ്റ് ചെയ്യരുതെന്ന് മാധ്യമങ്ങളോടും ഫാൻസ് ക്ലബ്ബുകളോടും കമ്പനി അഭ്യർത്ഥിച്ചു.
രജനികാന്ത് ചിത്രങ്ങൾക്ക് നേരെ ഇത്തരം ആക്രമണം ഉണ്ടാകുന്നത് ഇതാദ്യമല്ല. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’ എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള നാഗാർജുനയുടെ ദൃശ്യങ്ങളും നേരത്തെ ഇത്തരത്തിൽ ചോർന്നിരുന്നു. ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങൾ മുതൽ മുഴുവൻ സിനിമയുടെ പകർപ്പുകൾ വരെ റിലീസിന് മുൻപ് പുറത്താകുന്നത് തമിഴ് സിനിമാ വ്യവസായത്തിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. സിനിമകളുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ സംവിധാനങ്ങൾ വേണമെന്ന ആവശ്യം ഇതോടെ വീണ്ടും ശക്തമായിരിക്കുകയാണ്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment