കവിയുടെ തൊടിയിലെ
മൂക്കാത്ത രണ്ട്
വാഴക്കുലകവിതകൾ
കാറ്റത്തൊടിഞ്ഞു വീഴുന്നു,
പീടികത്തിണ്ണയിലെത്തിയ
അവയെ നോക്കി
‘അന്നത്തിനുള്ള വക
അക്ഷരങ്ങൾക്കില്ലെന്ന് ’ പീടികക്കാരൻ;
കവിക്കും കർഷകനും
വിതയ്ക്കാം ‑കൊയ്യാം, ലാഭമിച്ഛിക്കരുത്!
അയൽക്കാർ കാണാതെയാ
കവികർഷകൻ വിശക്കുന്ന
വയറിനെ മതിലിനു പുറത്തും,
വിശപ്പിനെ അകത്തുമാക്കുമ്പോൾ
തീയാളിയ വയറിലൊരുകുടം
വെള്ളം കമിഴ്ത്തി അടുപ്പെന്നപ്പോലെ
മൂന്ന് കല്ലടുക്കി വെച്ച്മത്തായിയുടെ-സുവിശേഷം-22–39
കണ്ണീരുപ്പിട്ട് വരികളെ കഞ്ഞിയാക്കുന്നു,
വിശപ്പാലേ മോഷ്ടിക്കാനിറങ്ങുന്ന
അനാഥനായ മറ്റൊരു
അയൽക്കാരൻ കൊല്ലപ്പെടുന്നു.
അവനായ് മധുരമേറെയിട്ട
വരികൾ കാച്ചുന്നു,

മറ്റൊരു അയൽവീട്ടിലേക്ക്
അതിരാവിലെയൊരു
കാക്ക വിശന്ന വയറുകളെ
അപ്പക്കഷണം കണക്കെ
കൊത്തിയെടുത്ത്
ദിക്കറിയാതെ പറക്കുമ്പോൾ
മുന്തിയ വീട്ടിലെ അയൽക്കാർ
മത്തായിയുടെ സുവിശേഷം
ഇരുപത്തിരണ്ടാം അദ്ധ്യായം
മുപ്പത്തിയൊൻപതാം വാക്യം
ഉറക്കെ ചൊല്ലുന്നു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment